Saturday, March 10, 2018

റേഡിയോ - അറിയേണ്ടതെല്ലാം

റേഡിയോ - അറിയേണ്ടതെല്ലാം


ശബ്ദ പ്രക്ഷേപണത്തിനുള്ള ഒരു ഉപാധിയാണ് റേഡിയോ. റേഡിയോ തരംഗങ്ങളുപയോഗിച്ച് വലിയൊരു വിഭാഗം ശ്രോതാക്കളിലേക്ക് ശബ്ദരൂപത്തിൽ പ്രക്ഷേപണം എത്തിക്കുന്നു. സാധാരണ അനലോഗ് രൂപത്തിലും പുതുതായി ഡിജിറ്റൽ രൂപത്തിലും ശബ്ദം അയക്കുന്നു.



കണ്ടുപിടിത്തം


Guglielmo Marconi
ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ വളരെ കോലാഹലമുണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. ഗൂഗ്ലിയെൽമോ മാർക്കോണിയാണ് പൊതുവേ റേഡിയോയുടെ ഉപജ്ഞാതാവായി പ്രചരിക്കപ്പെടുന്നത് എങ്കിലും അതിന്റെ കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റൻറ് ഇപ്പോൾ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരിലാണ്.
Nikola Tesla
1895ൽ 80 കിലോമീറ്റർ ദൂരെ വരെ റേഡിയോ സന്ദേശം അയയ്ക്കാനുള്ള ടെസ്ലയുടെ പദ്ധതി ഒരു ദൗർഭാഗ്യകരമായ തീപിടുത്തത്തെ തുടർന്നു മുടങ്ങുകയുണ്ടായി. തൊട്ടടുത്ത വർഷം 6 കിലോമീറ്റർ ദൂരെയ്ക്ക് സന്ദേശം അയയ്ക്കാൻ മാർക്കോണിയ്ക്ക് കഴിയുകയും ലോകത്തിലെ ഈ കണ്ടുപിടിത്തത്തിൽ നൽകപ്പെടുന്ന ആദ്യത്തെ പേറ്റൻറ് ഇംഗ്ലണ്ടിൽ മാർക്കോണിയ്ക്ക് നൽകപ്പെടുകയും ചെയ്തു. എന്നാൽ ഈ കണ്ടുപിടിത്തം ടെസ്ല കോയിൽ എന്ന ടെസ്ലയുടെ തന്നെ കണ്ടുപിടിത്തത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത് എന്നതിനാൽ അമേരിക്കയിൽ ഇതുമായി ബന്ധപ്പെട്ട് മാർക്കോണി നല്കിയ പേറ്റൻറ് അപേക്ഷ നിരസിക്കപ്പെട്ടു. മൂന്നു വർഷങ്ങൾക്ക് ശേഷം മാർക്കോണിയുടെ നിരന്തര ശ്രമങ്ങളെ തുടർന്നു, ഈ പേറ്റൻറ് അദ്ദേഹം നേടിയെടുത്തു. 1909ൽ ഈ കണ്ടുപിടിത്തത്തിന് മാർക്കോണി നോബൽ സമ്മാനവും നേടി. ഇത് ടെസ്ലയിൽ വാശിയുണ്ടാക്കുകയും മാർക്കോണിയുമായി ഒരു നിയമയുദ്ധത്തിന് ഇറങ്ങി പുറപ്പെടുകയും ചെയ്തു. തുടർന്നു നടന്ന കുറെ രാഷ്ട്രീയനിയമ കോലാഹലങ്ങളെ തുടർന്നു അമേരിക്കൻ സുപ്രീം കോടതി 1943ൽ ടെസ്ലയെ തന്നെ ഈ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവായി അംഗീകരിച്ചു. എന്നാൽ ഇപ്പൊഴും പലരും മാർക്കോണിയെയാണ് റേഡിയോയുടെ പിതാവായി അറിയുന്നത്. 

ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്ര ബോസ് ഉൾപ്പെടെ മറ്റ് പല പ്രമുഖശാസ്ത്രജ്ഞരും റേഡിയോ കണ്ടുപിടിത്തത്തിന്റെ നാൾവഴിയിൽ മുഖ്യസംഭാവനകൾ നല്കിയിട്ടുണ്ട് എന്നതും ഈ അവസരത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്. സാംസ്‌കാരിക പുരോഗതിയുടെ ചരിത്രത്തിൽ ശാസ്ത്രം നൽകിയ മികച്ച സംഭാവന ആണ് മാർക്കോണിയുടെ റേഡിയോ കണ്ടുപിടുത്തം. 1920 കളുടെ ആരംഭത്തോടെ പല രാജ്യങ്ങളിലും പ്രക്ഷേപണം ആരംഭിച്ചു. ഇന്ത്യയിൽ തുടർച്ചയായതും ക്രമവുമായതുമായ പ്രക്ഷേപണം ആരംഭിക്കുന്നത് 1927 ൽ ആണ്. 


Jagadish Chandra Bose

റേഡിയോ സാങ്കേതിക വശം



ക്രിസ്റ്റൽ സെറ്റ്


റേഡിയോ കണ്ടെത്തിയ ആദ്യകാലങ്ങളിൽ ഡയോഡ് എന്ന് ഇന്നറിയപ്പെടുന്ന ക്രിസ്റ്റലുകളും കോയിലുകളും ഉപയോഗിച്ചുള്ള റേഡിയോകളാണ് ഉപയോഗിച്ചിരുന്നത്. ശബ്ദത്തിന്റെ കുറവും ട്യൂൺ ചെയ്യാനുള്ള പ്രയാസവും ഇതിനുണ്ടെങ്കിലും അക്കാലത്ത് വളരെ പ്രസിദ്ധമായിരുന്നു ഇവ. 


Crystal radio (1915) of the Museo della radio - Monteceneri (Switzerland)



വാക്വം ട്യൂബ് റേഡിയോ


ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ ജോൺ ആംബ്രോസ് ഫ്‌ളെമിംങിന്റെ തെർമോണിക് വാൽവ് ഉപയോഗിച്ച് 1919കളിൽ അമേരിക്കൻ ശാസ്ത്രജ്ഞൻ ലീ ഡി ഫോറസ്റ്റ് വാൽവ് റേഡിയോകൾക്ക് അടിസ്ഥാനമായ ട്രയോഡ് നിർമ്മിച്ചു. 1919ൽ ഡച്ച് കമ്പനിയായ നെതർലാൻഡ്‌സ്‌ചെ റേഡിയോ-ഇൻഡസ്ട്രീ വാണിജ്യാടിസ്ഥാനത്തിലുള്ള വാൽവ് റേഡിയോകൾ നിർമ്മിച്ചു.


Murphy Mayfair - TAO 684 (1952) Brijesh Pookkottur


An American girl listens to a radio during the Great Depression


ട്രാൻസിസ്റ്റർ റേഡിയോ


1947ൽ ട്രാൻസിസ്റ്ററുകളുടെ കണ്ടുപിടിത്തത്തോടെ വാൽവ് റേഡിയോകൾ ചെറിയ ട്രാൻസിസ്റ്റർ റേഡിയോകൾക്ക് വഴിമാറി. 1954ൽ അമേരിക്കയിൽ Regency TR-1 എന്ന ആദ്യത്തെ ട്രാൻസിസ്റ്റർ റേഡിയോ പുറത്തിറങ്ങി. ജാപ്പനീസ് കമ്പനികൾ ഈ മേഖലയിലേക്ക് കടന്നു വന്നപ്പോൾ ഇന്ത്യയുലുൾപ്പടെ വിലകുറഞ്ഞ ട്രാൻസിസ്റ്റർ റേഡിയോകൾ ലഭ്യമായി. 1960കളിൽ ഇന്റഗ്രേറ്റഡ് സർക്യൂട്ടിന്റെ കണ്ടുപിടിത്തം ഇന്നുള്ള പോക്കറ്റ് റേഡിയോകളിലേക്ക് നയിച്ചു.



The Regency TR-1, which used Texas Instruments' NPN transistors, was the world's first commercially produced transistor radio.








പ്രക്ഷേപണ ബാൻഡുകൾ



ദീർഘതരംഗം (LW - Long Wave)

148.5 kHz മുതൽ 283.5 kHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു.

ലോങ്-വേവിൽ പ്രക്ഷേപണം മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ, മംഗോളിയ, ജർമ്മനി, ഇംഗ്ലണ്ട്, ചില ആഫ്രിക്ക രാജ്യങ്ങൾ എന്നിവിടങ്ങളിൽ മാത്രമേ ഉള്ളൂ. നാവികവ്യോമഗതാഗതത്തിൽ സ്ഥല നിർണയത്തിനുപയോഗിക്കുന്ന ബീക്കണുകൾ പ്രക്ഷേപണം ചെയ്യുന്നത് ഈ ബാൻഡിലാണ്. ടൈം സ്‌റ്റേഷനുകളും സൈനികാവശ്യങ്ങൾക്കുള്ള ആശയവിനിമയത്തിനും ഈ ബാൻഡ് ഉപയോഗിക്കുന്നുണ്ട്.

മധ്യതരംഗം (MW - Medium Wave)

530 kHz മുതൽ 1700 kHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു.

പ്രാദേശിക പരിപാടികളുടെ സംപ്രേഷണത്തിനു വളരെ യോജിച്ചതാണ് ഈ ബാൻഡ്. നമ്മുടെ നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന ബാൻഡാണിത്. ആകാശവാണിയുടെ കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് നിലയങ്ങളുൾപ്പെടെ നിരവധി സ്‌റ്റേഷനുകൾ ഈ ബാൻഡിലുണ്ട്.

ഹ്രസ്വതരംഗം (SW - Short Wave)

2300 kHz മുതൽ 26100 kHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു.

മീറ്റർ ബാൻഡ് തരംഗദൈർഘ്യം കുറിപ്പ്

120 m : 2300-2495 kHz ട്രോപ്പിക്കൽ ബാൻഡ്
90 m : 3200-3400 kHz ട്രോപ്പിക്കൽ ബാൻഡ്
75 m : 3900-4000 kHz ട്രോപ്പിക്കൽ ബാൻഡ്
60 m : 4750-5060 kHz ട്രോപ്പിക്കൽ ബാൻഡ്
49 m : 5900-6200 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ്
41 m : 7200-7450 kHz അമേച്വർ റേഡിയോ ബാൻഡും (40m) ഉൾപ്പെട്ടത്.
31 m : 9400-9900 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ്
25 m : 11600-12100 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ്
22 m : 13570-13870 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ്
19 m : 15100-15800 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ്
16 m : 17480-17900 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ്
15 m : 18900-19020 kHz ഭാവിയിലെ ഡി.ആർ.എം ബാൻഡുകളിലൊന്ന്.
13 m : 21450-21850 kHz അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ്
11 m : 25600-26100 kHz ഭാവിയിലെ ഡി.ആർ.എം ബാൻഡുകളിലൊന്ന്.

ഫ്രീക്വൻസി മോഡുലേഷൻ (FM - Frequency Modulation)

87.5 MHz മുതൽ 108 MHz വരെയുള്ള ഫ്രീക്വൻസികളിൽ സംപ്രേഷണം ചെയ്യുന്നു.

ഫ്രീക്വൻസി മോഡുലേഷൻ ആണ് ഇപ്പോൾ പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്ന പ്രക്ഷേപണ സങ്കേതം. 1937ൽ അമേരിക്കയിൽ ആദ്യ എഫ്.എം സ്റ്റേഷൻ W1XOJ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. കൂടുതൽ വ്യക്തതയാർന്ന ശബ്ദവും വൈദ്യുത കാന്തിക ശല്യപ്പെടുത്തലുകൾക്ക് എളുപ്പം വിധേയമാകില്ല എന്നതും ഇതിന് പ്രചാരം ലഭിക്കാൻ സഹായകരമായി. ടെലിവിഷൻ മൂലം കുറഞ്ഞു പോയ ശ്രോതാക്കളെ റേഡിയോയിലേക്ക് തിരിച്ചെത്തിക്കാൻ ഫ്രീക്വൻസി മോഡുലേഷൻ സങ്കേതമാണ് സഹായകരമായത്. പ്രക്ഷേപണ പരിധി കുറവാണ് എന്നത് എഫ്.എം സങ്കേതത്തിന്റെ ഒരു ന്യൂനതയാണ്.

ഉപഗ്രഹസംപ്രേഷണം (Satellite)

കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണം. XM സാറ്റലൈറ്റ് റേഡിയോ, സിറിയസ് സാറ്റലൈറ്റ് റേഡിയോ, വേൾഡ് സ്‌പേസ് സാറ്റലൈറ്റ് റേഡിയോ തുടങ്ങിയവ ഉദാഹരണം. ടി.വി ചാനലുകൾക്കൊപ്പം റേഡിയോ സ്‌റ്റേഷനുകളും ഇന്ന് ഉപഗ്രഹങ്ങൾ വഴി ലഭ്യമാണ്. ദൂരദർശന്റെ ഡി.ഡി ഫ്രീ-ഡിഷിൽ ആകാശവാണിയുടെ നിരവധി സ്റ്റേഷനുകൾ ഉപഗ്രഹ സാങ്കേതികവിദ്യ വഴി ലഭ്യമാണ്.

sirius-xm-car-radio


ഡാബ് (DAB - Digital audio broadcasting) 
A Pure-branded DAB receiver.

ടെലിവിഷൻ സംപ്രേഷണത്തിനുപയോഗിക്കുന്ന വി.എച്ച്.എഫ്, യു.എച്ച്.എഫ് ബാൻഡുകൾ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണം ഡാബ് എന്നറിയപ്പെടുന്നു. യൂറോപ്യൻ രാജ്യങ്ങൾ, ആസ്‌ട്രേലിയ, ചൈന എന്നിവിടങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.

ഡിജിറ്റൽ റേഡിയോ മോണ്ടിയാൽ (DRM - Digital Radio Mondiale)

റേഡിയോ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സംരംഭമാണ് ഡി.ആർ.എം. ആംപ്ലിറ്റിയൂഡ് മോഡുലേഷനിലെ 30 MHzന് താഴെയുള്ള തരംഗങ്ങളാണ് പ്രക്ഷേപണത്തിനുപയോഗിക്കുന്നത്. കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിവുള്ളതിനാൽ ഹ്രസ്വതരംഗബാൻഡ് (Shortwave Band) ആണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. എഫ്.എം, വി.എച്ച്.എഫ് തരംഗങ്ങളുപയോഗിക്കുന്നത് ഡി.ആർ.എം+ എന്ന പേരിലറിയപ്പെടുന്നു. ഡിജിറ്റൽ സിഗ്‌നലുകളാണ് പ്രക്ഷേപണത്തിനുപയോഗിക്കുന്നത്. എഫ്.എമ്മിനു തൂല്യമായ ശബ്ദവ്യക്തത, ശബ്ദത്തിനു പുറമെ സ്‌റ്റേഷൻ വിവരങ്ങൾ, പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന പരിപാടിയുടെ പേര്, കാലാവസ്ഥാ വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കാനും ഇത്തരം റേഡിയോ വഴി സാധിക്കും. 

Avion DRM Radio Receiver

2009 ജനുവരി 16 നു ഡെൽഹിക്ക് വടക്കുള്ള ഖാംപൂറിലെ ആകാശവാണി കോംപ്ലക്‌സിലെ 250 കിലോവാട്ട് ഷോർട്ട്‌വേവ് ട്രാൻസ്മിറ്റർ പരിഷ്‌കരിച്ച് ഇന്ത്യയിൽ നിന്നും ആദ്യത്തെ ഡി.ആർ.എം. പ്രക്ഷേപണം ആരംഭിച്ചു. വിദൂരസ്ഥമായ പടിഞ്ഞാറൻ യൂറോപ്പ്, യു.കെ, വടക്ക്കിഴക്കൻ ഏഷ്യ, റഷ്യ, ശ്രിലങ്ക, നേപ്പാൾ തുടങ്ങിയ പ്രദേശങ്ങളിൽ ഈ പ്രക്ഷേപണം ലഭിക്കുന്നുണ്ട്. 

ഗുജറാത്തിലെ ജാംനഗറിൽ 2012 സെപ്തംബർ 9നു 1000 കിലോവാട്ട് പ്രസരണ ശേഷിയുള്ള ഒരു സൂപ്പർപവർ ഡി.ആർ.എം ട്രാൻസ്മിറ്റർ ആകാശവാണി കമ്മീഷൻ ചെയ്തു. ആകാശവാണിയുടെ ബെംഗളൂരു നിലയത്തിലും ശക്തിയേറിയ ഡി.ആർ.എം പ്രസരണിയുണ്ട്. ഭാവിയിൽ ഇന്ത്യയിലെ റേഡിയോ ടി.വി പ്രക്ഷേപണം മുഴുവൻ ഡിജിറ്റലൈസ് ചെയ്യുകയാണു ലക്ഷ്യമെന്ന് പ്രസാർ ഭാരതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി ആകാശവാണിയുടെ ഷോർട്ട് വേവ് മീഡിയം വേവ് ട്രാൻസ്മിറ്ററുകലെല്ലാം ഡി.ആർ.എമ്മിലേക്ക് മാറ്റുന്ന പ്രവർത്തനം നടന്നുവരുകയാണ്.

ഇന്ത്യയുടെ ആകാശവാണിക്ക് പുറമെ ബി.ബി.സി, വത്തിക്കാൻ റേഡിയോ, റേഡിയോ റുമേനിയ, കുവൈത്ത് റേഡിയോ, റേഡിയോ ഫ്രാൻസ്, വോയ്‌സ് ഓഫ് റഷ്യ, റേഡിയോ ന്യൂസിലാൻഡ്, റേഡിയോ തായ്‌വാൻ തുടങ്ങിയവ ഡി.ആർ.എം സാങ്കേതിക വിദ്യ പ്രക്ഷേപണത്തിനുപയോഗിക്കുന്നുണ്ട്. 

ഡിജിറ്റൽ റേഡിയോ റിസീവറുകൾക്ക് ഇപ്പോൾ പതിനയ്യായിരത്തിലധികം രൂപയാണ് വില. ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചാൽ വില കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കേരളത്തിലേയും ലക്ഷദ്വീപിലേയും റേഡിയോ നിലയങ്ങൾ








ആകാശവാണിയുടെ നിലയങ്ങൾ


കൂടുതൽ ലിസ്റ്റുകൾ,

http://allindiaradio.gov.in/wpresources/19LISTOFEXISTINGSTATIONSANDTRANSMITTERS050116.pdf

http://www.asiawaves.net/india-fm-radio.htm


റേഡിയോ റിസപ്ഷൻ എങ്ങനെ കൂട്ടാം..?

റേഡിയോയിലുള്ള ആന്റിന ഉപയോഗിച്ചോ, പുറമെ വേറെ ആന്റിന ഉപയോഗിച്ചോ എഫ്.എം, ഷോർട്ട് വേവ് എന്നീ ബാൻഡിലെ സ്‌റ്റേഷനുകളുടെ റിസപ്ഷൻ വർദ്ധിപ്പിക്കാം. മീഡിയം വേവ് തരംഗങ്ങൾക്കായി റേഡിയോയിൽ തന്നെ ആന്റിനയുണ്ട്.
ജനലിടുത്ത് വയ്ക്കുകയോ നീളമുള്ള ഒരു വയർ നിലവിലെ ടെലിസ്‌കോപ്പിക് ആന്റിനയിലേക്ക് ഘടിപ്പിച്ചോ റിസപ്ഷൻ മെച്ചപ്പെടുത്താം. വയറിന്റെ അറ്റത്ത് മറ്റൊരു ടെലിസ്‌കോപ്പിക് ആന്റിന ഘടിപ്പിക്കുകയാണെങ്കിൽ കൂടുതൽ വ്യക്തമായി സ്റ്റേഷനുകൾ ലഭിക്കും.

ഡിജിറ്റൽ ഫ്രീക്വൻസി ട്യൂണിംങ് ഉള്ള റേഡിയോ ഉൾപ്പടെ നിരവധി റേഡിയോകൾ ebay, Amazon തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ലഭ്യമാണ്. ലിങ്ക് സന്ദർശിക്കാം.

ആന്റിനകൾ വാങ്ങുന്നതിന് സന്ദർശിക്കുക.